Saturday, December 18, 2010

വരൂ.. നമുക്ക് പോകാം..

പോകാം നമുക്കിനിയുമാ കേരളത്തിലേക്ക്…
ഇലഞ്ഞിപ്പൂ ഗന്ധമേറ്റുണരുമൊരു സുപ്രഭാതത്തിനായ്…
പച്ചപ്പായലുകൾ പായവിരിച്ചൊരു കൽഭിത്തികളിലൊന്നിൽ
എന്റെയും നിന്റെയും നാമങ്ങൾ കോറി കൂകി ആർത്തീടുവാൻ

ചന്നം പിന്നം പെയ്യുന്ന തുലാവർഷക്കാറുകളിൽ
ഓലക്കുടയുമേന്തി നഗ്നപാദരായ് വയലേലകളിലലഞ്ഞീടാം
കരകര കരയുന്ന പച്ചത്തവളകളിലൊന്നിനെ
കാൽ കൊണ്ടു തട്ടിത്തെറിപ്പിച്ചീടേണമിനിയും

പുതുമഴ നനഞ്ഞൊരാ നറുമണ്ണിൻ ഗന്ധമാസ്വദിക്കേണം
തോടിൻ വരമ്പത്തിരുന്നാ ചെറുപരലുകളെ കോരിയെടുക്കേണം
ഇറ്റിറ്റു വീഴുന്ന ജലകണങ്ങളിലകപ്പെടാതെ
കൂട്ടം കൂട്ടമായ് കടലാസു വഞ്ചികളിറക്കേണം

പഴമയുടെ ചരിത്രമുറങ്ങുമാ രാജ വീഥികളിലൊന്നിൽ
കൽക്കണ്ട തിരുമധുരമുണർത്തുമാലിപ്പഴമുതിർന്നു വീഴുമ്പോൾ
ആഹാ..! പെറുക്കിയെടുത്തതിൻ കുളിർമ്മ നുകരുവാൻ
വരൂ.., നമുക്കാ പഴയ കേരളത്തിലേക്കൊന്നു തിരിച്ചു പോകാം

കുഞ്ഞാലിക്കാക്കയുടെ കാളവണ്ടിതൻ മണിനാദം മുഴങ്ങുമ്പോൾ
പതുങ്ങിനിന്നറിയാതെ പിന്നിലൂടൊന്നു കയറിപ്പറ്റേണം
വറ്റാത്തൊരാ പുഴകളും കുളങ്ങളും സ്വന്തമാക്കി-
മത്സരിച്ചീടാം നമുക്കേറെ ഉയരത്തിൽ നിന്നെടുത്തു ചാടീടുവാൻ

അമ്പലമുറ്റത്തരയാൽ ചുവട്ടിലൊരിക്കൽകൂടി വേണമാ വെടിവട്ടം
എംറ്റിയും മുകുന്ദനും ബഷീറും ഖസാക്കുമൊക്കെയും
വിരുന്നെത്തുമാ സായാഹ്നം ഉള്ളൂതുറന്നാസ്വദിച്ചീടാം
റേഷൻ കടകൾക്കു മുന്നിലെ കീറിയ വരിസഞ്ചികളിലേക്ക്-
നോക്കി സഹതപിച്ചീടാം, അയ്യോ..! ഇതെന്റെ കേരളം!


തുമ്പയും മുക്കുറ്റിയുമിറുത്താ മുറ്റത്തു വേണമിനിയുമൊരു പൂക്കളം,
ചിങ്ങക്കൊയ്ത്തിൻ പുന്നെല്ലരിയിൽ നിറസദ്യ,
വള്ളം കളിയും പുലികളിയും ആസ്വദിച്ചൊന്നു പാടാം
‘ഓണത്തപ്പാ കുടവയറാ.. ഇന്നും നാളേം തിരുവോണം’

നാട്ടുമാവിൻ ചുവട്ടിലായ് കാത്തിരിക്കാം വരുണദേവ കടാക്ഷത്തിനായ്-
എത്താത്ത തുഞ്ചത്തെ മാമ്പഴ കൊതി തീർക്കാൻ,
ഓടിച്ചെന്നു പെറുക്കിയെടുത്തതിൻ ഗന്ധമാസ്വദിക്കാൻ
ഒഴുകുന്നൊരു തുള്ളി പഴച്ചാറൊരുവട്ടം കൂടി ചുണ്ടോടൊപ്പി രുചിക്കാൻ
സ്നേഹപുരസ്സരം വിളിക്കാം സുഹൃത്തിനെ ‘ഈ അണ്ടിക്കു കൂട്ടുപോകാൻ’

മൂവന്തി നേരത്തു നാമജപം, തുളസിത്തറയിലേക്കൊരു ദീപനാളം
പഴങ്കഥകൾ തൻ മാറാപ്പഴിച്ച മുത്തശ്ശിതൻ മടിയിലൊന്നു മയങ്ങേണം
ഗൃഹപാഠങ്ങൾ ചെയ്യേണം ശിവരാമൻ മാഷിന്റെ-
പുളയുന്ന ചൂരൽ തുമ്പിലെ നൊമ്പരമോർത്തെങ്കിലും
പീച്ചാങ്കുഴലും കൊട്ടങ്ങത്തോക്കുമേന്തിടേണം കൂട്ടരൊത്തു മത്സരിച്ചീടുവാൻ
ഇലപ്പച്ചയും കരുതിടാം കരിസ്ലേറ്റ് മായ്ക്കുവാൻ

വേനലവധിയൊന്നടുക്കുകിൽ ഉത്സവകാലം
പറങ്കിമാങ്ങയും ആഞ്ഞിലിചക്കയും കീരിപ്പഴവുമിറുത്ത്
പൂവലിപ്പശുവിനെ മേയ്ച്ചിടാം കുന്നിൻ ചെരുവിൽ
ഗോലിയും കുട്ടിയുംകോലും നാടൻ പന്തുമായ് നേരം പോക്ക്

മനയ്കലിന്നല്ലോ ഭൂതപ്പാട്ട്, മേലേക്കാവിൽ സർപ്പം തുള്ളൽ
തെയ്യം തിറകെട്ടിയാടി വരുന്നു ആറ്റിൻ കടവിൽ
അമ്പലക്കുളത്തിൽ നീരാട്ട്, വെളിച്ചപ്പാടിന്നുറഞ്ഞു തുള്ളൽ
മനമറിഞ്ഞാ ദേവിയെയൊന്നു തൊഴുതിടേണമിനിയും

മലകളും പുഴകളും മരങ്ങളും കാത്തിരിക്കുന്നിനിയും മരിക്കാതെ നിനക്കായ്
വരൂ…, നമുക്കാ പഴയ കേരളത്തിലേക്കൊന്നു തിരിച്ചു പോകാം.

Thursday, December 2, 2010

രുധിര താളം

പരാജിതന്റെ ആവേശം..

കാറ്റ് വീശുന്നു..
കാറ്റാഞ്ഞു വീശുന്നു…
രുധിരത്തിന്റെ ഗന്ധമുള്ള കാറ്റ്..
വാമഭാഗത്തുനിന്നാകാറ്റാഞ്ഞു വീശുന്നു…
നിന്റെ ദന്തഗോപുരങ്ങൾ ഇന്നു തകർക്കപ്പെടും..
മണൽ കൂമ്പാരം പോലെ അതു കുന്നു കൂടും..
നിന്റെ ഹൃദയത്തിന്റെ കാഠിന്യം അവയ്ക്കുണ്ടായിരിക്കയില്ല..
അധർമ്മത്തിലാടുന്ന നീതിയുടെ കറുപ്പു നിറം..
ആ കാറ്റിൽ പറന്നപ്രത്യക്ഷമാകും..
അന്ധമാക്കപ്പെട്ട നീതിയുടെ തുലാസ്..
ആ കാറ്റിലാടിയുലയും..
കാക്കിയുടെ പടക്കുതിപ്പുകൾക്കതിന്റെ
ഗതി തിരിക്കാനാവില്ല, കാവിയുടെ മന്ത്രങ്ങൾക്കും..
കടപുഴകുന്ന വന്മരങ്ങൾക്കു കാവലാകാനവർക്കു വിധി..
വെള്ളപൂശിയ ശവക്കല്ലറകളവർ..
അവർ ജനപാലകർ, തകർന്നു മണ്ണടിയും..
കാവിയും പച്ചയും വെള്ളയും പങ്കിടുന്ന
മനസ്സുകളിലേക്ക് വെളിച്ചമായ് ആ കാറ്റാഴ്ന്നിറങ്ങും..
അടിമത്വത്തിന്റെ ചങ്ങലകൾ അതു തകർത്തെറിയും..
യുവത്വത്തിന്റെ തീജ്ജ്വാലകൾ അത് ആളിക്കത്തിക്കും..
കാറ്റ് വീശുന്നു, കാറ്റാഞ്ഞു വീശുന്നു…
മാറ്റത്തിന്റെ കാറ്റാഞ്ഞു വീശുന്നു…

Tuesday, November 9, 2010

ഗർഭപാത്രങ്ങൾ വാടകയ്ക്ക്

വന്ധ്യതയ്ക്കൊരു പരിഹാരമായി വാടക ഗർഭപാത്രങ്ങൾ തേടുന്ന സ്ത്രീകളെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. തിരക്കു പിടിച്ച ജീവിത പ്രയാണത്തിൽ ഗർഭം ധരിക്കാനും പ്രസവിക്കാനും തയ്യാറാകാതെ വാടക ഗർഭപാത്രങ്ങൾ തേടി ഇൻഡ്യയിലെത്തുന്ന വിദേശി സ്ത്രീകളുണ്ടെന്ന യാഥർത്യം ഞെട്ടിക്കുന്നതായിരുന്നു. ഇവിടെ യഥാർത്ത മാതൃത്വം ആർക്കാണ്..? പ്രസവിക്കുന്നവർക്കോ അതോ അണ്ഠം കൈമാറ്റം ചെയ്യുന്നവർക്കോ..?

ഒട്ടിയ വയറുകളുടെ വേദനയ്ക്കു ചുറ്റിലും
മരണം നയിക്കുന്ന തെരുവീഥികൾക്കരികിലും
കുഞ്ഞേ.. എനിക്കൊരു ഭവനമില്ല
എന്റെ മക്കൾക്കുറങ്ങാൻ മേൽക്കൂരയില്ല
എങ്കിലും നിനക്കീയമ്മ അഭയം തരാം
ഗർഭം ചുമക്കാൻ അമ്മക്കു മടിയില്ല
ശ്രീകൃഷ്ണ ഭഗവാനു ദേവകിയെന്നപോൽ
നീ ജനിക്കുവോളം മാത്രം ഞാൻ നിനക്കമ്മ
പേറ്റുനോവൂറുമ്പോൾ നിൻ മുഖമൊന്നു കാണാൻ
കുഞ്ഞേ നിനക്കായ് ഞാ‍ൻ കാത്തിരിക്കാം

നാളെനീ വളരുമീ ലോകത്തു നിനക്കീയമ്മ-
യില്ലന്യയെന്നു ഞാൻ തിരിച്ചറിവൂ..
അറിയാത്ത ദൂരത്തു നീ ഇങ്കിനായ് കേഴുമ്പോൾ
താനെ ചുരത്തുന്ന മുലപ്പാലിനൊപ്പം ഞാൻ-
എൻ കണ്ണുനീർചാലുകളൊപ്പിയടർത്തി മാറ്റാം
അണ്ഠവും ബീജവും സങ്കലിപ്പിച്ചൊരാ ശാസ്ത്രത്തിനാകുമോ
പൊക്കിൾകൊടിയിലൂടീ പെറ്റ വയറിന്റെ ബന്ധമറുത്തു മാറ്റാൻ
രാസബന്ധത്തിനില്ലുൾക്കാമ്പുകൾ കുഞ്ഞേ,
മാതൃബന്ധം തന്നെ നിബിഢം നിരന്തരം
കേൾക്കുവാനാകുമോ ദൂരത്തു നിന്നു
നിനക്കീയമ്മതൻ താരാട്ടിന്നീരടികൾ
കോകില മുകുളമെന്നറിഞ്ഞീടിലും നിന്നെ
കൊത്തിപ്പിരിച്ചീടുവാനാവതില്ലീ അമ്മയ്ക്ക്

കുഞ്ഞേ വളരുക, അമ്മതൻ ഉൾച്ചൂടിൻ
സുഖസുഷുപ്തിയിലാണ്ടു നീ വളരുക,
ഇരുൾമൂടിയ ഈ ലോകത്തിൻ വെളിച്ചത്തിലേക്ക്
കരഞ്ഞുകൊണ്ടു നീ കൺതുറക്കും നാൾ വരേക്കും
നിൻ ഭയപ്പാടുകളകറ്റി നിനക്കീയമ്മ അഭയം തരാം
കുഞ്ഞേ വളരുക, നിൻ ഉൾത്തുടിപ്പുകൾ പേറിയീയമ്മ
കാത്തിരിക്കാം നിന്നെ വേർപിരിക്കുമാ പേറ്റുനോവിനായ്.

Visit: http://thestar.com.my/lifestyle/story.asp?file=/2010/1/2/lifefocus/5377793&sec=lifefocus

Sunday, October 17, 2010

കുട്ടിപ്പാട്ട്


‘അ‘ എന്നു തുടങ്ങണം അക്ഷരങ്ങൾ
‘A‘ എന്നു തുടങ്ങണം Alphabets
ഒന്നിൽ തുടങ്ങണം ഒന്നാമതാകണം
ഓമനയായി വളർന്നിടേണം

ഓട്ടത്തിൽ ചാട്ടത്തിൽ ഒന്നാമതാകണം
കൂട്ടത്തിൽ കൂടുവാൻ കൂട്ടരുണ്ടാകണം
താളം പിഴക്കാതെ ആടി പഠിക്കണം
ശ്രുതികളും ലയങ്ങളും ഒത്തുചേർന്നീടണം

Vowels ഉം Numers ഉം പറഞ്ഞു പഠിക്കണം
ഗുണനവും ഹരണവും അറിഞ്ഞു പഠിക്കണം
നന്മയും തിന്മയും വേർതിരിച്ചീടണം
നാളെയീ നാടിന്റെ നന്മ നീ കാക്കണം

Tuesday, September 28, 2010

അലാവുദ്ദീനും ഭൂതവും



അലാവുദ്ദീനിന്നലെ ഭൂതം കയറി
ആരുമറിയതവനൊന്നലറി
അമ്മയെ കണ്ടു തിരിച്ചറിഞ്ഞില്ലവൻ
അയലത്തെവിടെയും തേടി നടന്നു

അലാവുദ്ദീനിന്നലെ ഭൂതം കയറി
നിധികൾ കൈകൾ നിറയെ നിറഞ്ഞു
അറബിക്കഥയിലെ അത്ഭുതം പോലെ
ആകാശത്തോളം പാറി നടന്നു

ഭൂതം പണികൾ പറഞ്ഞു തുടങ്ങി
അലാവുദ്ദീനതു ചെയ്തു തുടങ്ങി
തോക്കുകൾ തോൽക്കും ധൈര്യം കിട്ടി
വാക്കുകൾ കൊടുവാൾ മൂർച്ചയിലായി

കാണാകാഴ്ചകൾ തേടി നടന്നു
കാണാൻ കണ്ണുകൾ തുറന്നതുമില്ല
തീരം തേടിയലഞ്ഞവനൊടുവിൽ
കടലിൻ കയത്തിൽ മുങ്ങിത്താണു

ഭൂതം വിട്ടു മാറുന്നില്ല
ലോകം തച്ചു തകർക്കാൻ നീക്കം
വിളക്കു തുറന്നലാവുദ്ദീനവനുടെ
വെളിച്ചം തിരിച്ചു പിടിക്കാനായി

ഭൂതമലഞ്ഞു നടന്നൂ പിന്നെയും
കുഴികൾ കുഴിച്ചൂ ഇരകൾക്കായി
ഇതളുകളടർത്തി പൂക്കൾ കൊഴിച്ചും
വിഫലമലഞ്ഞു നടന്നൂ വീണ്ടും

സമത്വ സുന്ദര ഭാരത നാട്ടിൽ
സമനില തെറ്റിയോടി നടന്നു

Wednesday, September 8, 2010

കാരണം


ബ്ലോഗെഴുത്തിനെക്കുറിച്ച് എന്നോട് ചോദിച്ചവരോട് ….

ഈ കവിതകളുരുകുമെൻ മനസ്സിന്നു സാന്ത്വനം
അവയിലെ വരികളോ നേരിന്റെ നുറുങ്ങുകൾ

പ്രണയമോ വിരഹമോ വേർതിരിച്ചില്ല ഞാൻ
മനസ്സിന്റെ വേദന കണ്ടെഴുതി

തകരുമാ മനസ്സുകൾക്കായി തരുന്നു ഞാൻ
വാക്കുകളാലെന്റെ സ്നേഹസ്പർശം

കനകം വിളയുന്ന മണൽത്തരികൾക്കിന്നു ഞാൻ
ഉപ്പു നീരിറ്റിച്ചു കുളിരു നൽകി

കൺകോണിലെപ്പൊഴോ നിറഞ്ഞൊരാ തുള്ളി ഞാൻ
ജീവജലമായി പകർന്നു നൽകി

അകലുവാനായിട്ടടുക്കുകയില്ല ഞാൻ
അടുക്കുവാനായിട്ടകലുന്നു വീണ്ടും

അകലെയാണെങ്കിലും ചൊരിയുന്നു ഞാൻ
എന്റെ സ്നേഹ പ്രവാഹത്തിൻ കാവ്യധാര

Wednesday, August 4, 2010

നിദ്രേ…….

പരാജിതനിലെ അച്ചൻ…

നിദ്രേ…, വിടപറയാതിനിയും പോയ് മറയരുതു നീ
ഞാനെൻ കണ്മണിയെ കണ്ടുമുട്ടുവോളം വരെ

കുളിരേകുമോർമ്മകൾ നയനബാഷ്പം തൂകി
വിരഹമാം വേനലിൽ എത്തിനിൽക്കുമ്പോൾ
കൈക്കുമ്പിളിലെടുത്താ പൊന്മണിത്തിങ്കളെ
മാറോടു ചേർത്തോമനിച്ചീടുവാൻ മോഹം
അവളുടെ, നേർത്ത പുഞ്ചിരി തിളക്കങ്ങൾ
നിറയുമാ സവിധത്തിൽ അന്തിയുറങ്ങുവാൻ മോഹം

നീ കണ്ടുവോ സ്വപ്നാടനത്തിലെൻ രാജകുമാരിയെ
തേങ്കണമിറ്റു വീഴുമാ ചെഞ്ചുണ്ടുകളാലവളെൻ
കവിളിൽ മുത്തമിടുമ്പോലെ.., - നിദ്രേ..
കിനാവിലെന്നെ തഴുകിയുണർത്തി കടന്നു പോയതാര്

അമ്മിഞ്ഞ പാൽമണമൂറുമാ താമര തളിർ ചെല്ലം
പൂത്തൊരാ പുലരിയെ പുൽകുവോളം വരെ
നിദ്രേ…, വിടപറയാതിനിയും പോയ് മറയരുതു നീ.
ഞാനെൻ കണ്മണിയെ പുണരുവോളം വരെ

പാതി മയക്കത്തിൽ കൂമ്പിയ മിഴികളാലവളിന്നു
മെന്നിലെ അച്ചനെയുണർത്തിടുന്നേരം
ഏതൊരു ദേവനെ പൂജിച്ചിടും ഞാൻ
അവളുടെ പ്രശോഭിത നാളുകൾക്കായി

നിദ്രേ.., വിടപറയാതിനിയും പോയ് മറയരുതു നീ
ആകുല ചിത്തനാമീയച്ചന്റെ വേദന തുടരുവോളം വരെ

Saturday, June 19, 2010

ഊർമിളയുടെ വിലാപം


നാഥാ.., കാനന കാഴ്ച്ചകൾക്കുമപ്പുറം
അങ്ങനുഗമിക്കുമാ സൌമ്യ മനസ്സിനു വന്ദനം

അങ്ങറിഞ്ഞുവോ ഭരതരാജ്യ വിലാപചരിതം
ജ്യേഷ്ഠനെയങ്ങനുഗമിച്ച നാൾ മുതൽ
രാമരാജ്യത്തിനായ് പൊയ്ക്കോലങ്ങൾ കെട്ടി
തിമിർത്താടുന്നു ഭരതരാജ്യ ജനത
തെരുവുനായ്ക്കളുമോരിയിടുന്നൊപ്പം
വെന്തുരുകിയ മനുഷ്യമാംസത്തിനായ്

മഹാനുഭാവൻ ത്യജിച്ചതല്ലയോ ഭവനം
അയോദ്ധ്യാ അന്തപുരമൊക്കെയും
ശാന്തിയെന്നുനിനച്ച് കല്ലും മുള്ളും കാനനമത്രയും
താണ്ടിയൊതുക്കീ മാനവഹൃത്തും
രഥയാത്രയല്ലിത് പദയാത്ര
രാമരാജ്യത്തിനായല്ല പിതൃസായൂജ്യത്തിന്

നാഥാ.., ജാനകീ സമാഗമത്തിനായ്
കാത്തിരുന്ന ജ്യേഷ്ഠ മനസ്സിന്റെ വ്യഥ
അങ്ങെന്തേ എന്നിലെ പ്രണയ പരവശതയിലറിഞ്ഞീല
രാവണ പുഷ്പക വിമാനത്തിലാ മേഘപാളികളിൽ
സീതാദേവി മറയുമ്പോൾ മുറിവേറ്റൊരാ മനസ്സുകളെന്തേ
അമ്മയുടെ മാർ പിളർന്നു മുലപ്പാലൂറ്റുമ്പോൾ മൂകമാകുന്നു

ഭരതനുമൊരുങ്ങുന്നുവോ രാമ പാദുക പൂജകളത്രയും
വൃഥാവെന്നു കരുതി പ്രജാധിപതിയാകുവാൻ
കൈകെയിയമ്മക്കു പേറെടുക്കുവാൻ വരുന്നു മന്ഥര
കൈവിരൽ പാടിനുപോലും കടം വച്ചവരീ രാജ്യത്തിനു വിലയിടുന്നു
സമുദ്രത്തിനപ്പുറം രാക്ഷസ സൈന്യം
സമനില തെറ്റിയ കാട്ടാളക്കൂട്ടം

കഴിഞ്ഞീലയോ കലിയുഗ കാനനവാസം
അഗ്നിശുദ്ധി വരുത്താനിതാ അമ്മയെ പരിരമിച്ചവർ
കാഞ്ചന സീതയ്ക്കായാണവരുടെ പ്രയാണമത്രയും
രാമബാണ മാറ്റൊലികൾ മുഴങ്ങട്ടെ
നടുങ്ങട്ടെ വിശ്വം, ഓടിയൊളിക്കട്ടെ നരഭോജകർ
കഴിഞ്ഞീലയോ നാഥാ അഞ്ജാത കാനനവാസം

Tuesday, May 25, 2010

അച്ചന്റെ താരാട്ട്


എന്റെ മക്കൾക്കു വേണ്ടി ......


ഞാനീ കാറ്റിനോടിന്നു പറയും,
നിന്റെ നെറുകയിലൊന്നുമ്മവയ്കാൻ..
അച്ചന്റെ ചുടു നിശ്വാസമേൽക്കുമ്പോൾ
നീ പുഞ്ചിരിക്കുന്നതെനിക്കു കാണാം..

ഞാനിന്നീ ഏകാന്തതയിൽ
നിന്നേ കുറിച്ചോർത്തിരിക്കുമ്പോൾ..
എനിക്കു കൂട്ടായ് ശബ്ദമുണരാത്ത-
നിന്നോമൽ പുഞ്ചിരി മാത്രം..

ഞാനീ മേഘങ്ങളോടിന്നു പറയും,
നിന്റെ കാവൽ മാലാഖമാർക്ക് കൂട്ടായിരിക്കാൻ..
നിദ്രയിലലിയുന്ന നിന്റെ പുഞ്ചിരി-
അവരുടെ ലാളനമാകാം..

ചുരുട്ടിപ്പിടിച്ചാ കുഞ്ഞിളം കൈക്കുള്ളിൽ
മാലാഖമാർ കൈകൾ കോർത്തതായിരിക്കാം..
അവർ നിനക്കായ് മീട്ടുന്ന കിന്നര തന്ത്രികൾ
അച്ചന്റെ ഹൃദയ താളത്തിലാണ്..

ഞാൻ നിനക്കായ് കുറിക്കുന്ന,
ഈ വരികൾക്കു ജീവനുണ്ടെങ്കിൽ
അവ നാളെ നിന്നോട് പറയും,
അച്ചന്റെ മനസ്സിലെ നൊമ്പരങ്ങൾ..

മണിത്തിങ്കൾ പൂങ്കിടവേ..
ഇനിയും കാണാത്ത നിൻ ഓമന പൂമുഖം,
ഒരു മഞ്ഞിതൾ പൂവായ് വിരിഞ്ഞെൻ,
മനസ്സിൻ വസന്തമാകും..

Saturday, May 8, 2010

ഉണർത്തുപാട്ട്


ഇതൊരു കവിതയാണോ..? എനിക്കറിയില്ല…!! പക്ഷേ ഇത് പരാജിതന്റെ മനസ്സാണ്…!!
അവർ ആ ആയുധങ്ങൾ നമുക്കു നേരെ ഉയർത്തിക്കഴിഞ്ഞു
നാം മൂർച്ചകൂട്ടി ഏൽ‌പ്പിച്ച അതേ ആയുധങ്ങൾ..

നാം കാല്പനികതയുടെ വ്യർത്ഥതയിൽ മുഴുകുമ്പോൾ
അവർ നമുക്കായ് കെണികളൊരുക്കുകയായിരുന്നു

ചൊരിയുന്ന കണ്ണുനീരിനു നീയിന്നു കപ്പം കൊടുക്കുന്നു
വയ്ക്കുന്ന ചുവടുകൾ അവർ അളക്കുന്നു

ഇന്നു നീ വലിക്കുന്ന ശ്വാസം നിന്റേതല്ല
ഉറങ്ങാൻ നിനക്കിനി ആറടി മണ്ണുമില്ല

ഒരു പിടി ചാരമാകാൻ നീയിനി മടിക്കേണ്ടതില്ല
ജീവിതം വെന്തുരുകിയവന് അതുമൊരാശ്വാസം

നിന്റെ പരമ്പര അവരുടെ അമ്പൈത്തുശാലയിലെ ബിമ്പങ്ങളാണ്
നിലവിളിക്കാൻ അവർക്കിന്നു ശബ്ദമില്ലവകാശമില്ല

നിന്റെ കുഞ്ഞിനിനി അമ്മിഞ്ഞപ്പാലില്ല
അതും അവർക്കവകാശപ്പെട്ടതാണ്

പകരം അവർ വിഷബീജങ്ങൾ നിറച്ച ധവളചൂർണ്ണം
വർണ്ണപൊലിമയോടെ നിന്നെ ഏൽ‌പ്പിക്കും

മേൽക്കൂര നഷ്ടപ്പെട്ട നിന്റെ അഭയത്തിന്റെ കവാടം തുറന്നിറങ്ങൂ
ഇതാ നിനക്കു ചുറ്റും മുഖമില്ലാത്ത മനുഷ്യർ

കേൾക്കുന്ന രോദനങ്ങൾക്കിടയിൽ നീയാ ശംഖൊലി തിരിച്ചറിയൂ
അതു നിനക്കുള്ള എന്റെ ഉണർത്തുപാട്ടാണ്

പുറം കണ്ണിന്റെ മൌഢ്യത്തിലകക്കണ്ണുമങ്ങിയ
നിനക്കുള്ള എന്റെ ഉണർത്തുപാട്ട്

നിന്റെ ചുടു രക്തമിന്നു പങ്കിട്ടെടുക്കുവാൻ അവരാർത്തിപൂണ്ടിരിക്കേ
നിനക്കായ് ചൊരിയാൻ നീ കാത്തുവച്ചിരിക്കുന്നതേതു രക്തം

നമ്മുടേതെല്ലാം അവർ ഇന്നു കൈക്കലാക്കിയിരിക്കുന്നു
നിന്റെ തലമുറകൾക്കായ്…. ‘ഇതാ ഇതെന്റെ രക്തം’

‘ഇതു നിങ്ങൾ ഏറ്റുവാങ്ങി പങ്കു ചേരുവിൻ’
‘നിങ്ങൾക്കായ് ഞാൻ ഇതിവിടെ ചൊരിയുന്നു’

ഇരവിന്റെ കൂരിരിട്ടിലിരുന്നിന്നു ഞാൻ നിനക്കായി നീട്ടുന്നു
നാളെയുടെ പുലരിക്കുവേണ്ടിയീ ദീപനാളം

Wednesday, May 5, 2010

അവശർ


പ്രണയം നഷ്ടപ്പെട്ട എന്റെ സുഹൃത്തുക്കൾക്കായി ഇതാ രണ്ടു വരി..

ഹൃദയമിന്നാരോ പകുത്തെടുത്തെന്റെ,
രക്തമൂറ്റാൻ മറന്നു പോയ്…
എല്ലാം നീയയിരുന്നെനിക്ക്..
എല്ലാം നീയെങ്കിൽ പിന്നെ ഞാനെന്തിന്..!
ഒരു മുഴം കയറെന്റെ കണ്ണിൽ പതിഞ്ഞെങ്കിൽ
ഒരു നിമിഷം……. ഞാ‍ൻ ഇല്ലാതായേനേ..

Tuesday, April 27, 2010

വെളിച്ചത്തിലേക്ക്


ജീവിത യാഥാർത്യങ്ങൾക്കു നടുവിൽ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യ മനസ്സിനെ പ്രകൃതിയുടെ രൌദ്ര ഭാവങ്ങളിലൂടെ വരച്ചു കാണിക്കാൻ ശ്രമിക്കുകയാണ് ഞാൻ ഇവിടെ….. ശ്രമം വിജയിച്ചോ..? നിങ്ങൾ പറയൂ..

ഞാനീ ഇരുട്ടിൽ തനിച്ചിന്നിരിക്കുമ്പോൾ
പ്രകാശ കമ്പളം എനിക്കായ് നീട്ടുന്നതാര്..!
അകതാരിൽ മാറാലക്കാവുകൾ പൊന്തുമ്പോൾ
ഹൃദയത്തിൻ മണിനാദം കേൾപ്പിക്കുന്നതാര്…!

തിരമാലകൾക്കുമേൽ തുഴയാനെനിക്കിന്ന്
തുണയായ് തോണിയായ് ആരിരിപ്പൂ..!
കാറ്റിൻ കാപാല നൃത്തം തുടരുമ്പോൾ
ഹൃദയ കവാടം തകരാതെന്നെ ആരു കാക്കും..!

മഞ്ഞിൽ മരവിച്ചൊരുൾക്ക‍ാമ്പിനിത്തിരി
മെയ്ച്ചൂടേകുവാൻ ആരു നിൽ‌പ്പൂ…!
മിന്നൽ പിണരുകൾ ആഴത്തിലേൽക്കുമ്പോൾ
ശോണിത പുഷ്പങ്ങൾ ആരിറുക്കും..!

കാറുകൾ പാറാതെ ചാറിത്തുടങ്ങുമ്പോൾ
ഓരം ചേർത്തെന്നെ ആരു നിർത്തും..!
താപന ശക്തിയാൽ നീർവറ്റിയൊരീ പൊയ്കയിൽ
ആനന്ദ തേന്മഴ ആർ പൊഴിക്കും..!

Friday, April 23, 2010

നൊസ്റ്റാൾജിയ


നിനവറിയാതെ നോവറിയാതെ കടന്നു പോയ എന്റെ കലാലയ ജീവിതത്തിന്റെയും ഹോസ്റ്റൽ ജീവിതത്തിന്റെയും ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ ചെറിയ വരികളിലൂടെ വരച്ചു കാണിക്കുവാൻ ശ്രമിക്കുകയാണ് ഞാൻ ഇവിടെ..

ഇനിയുമാ സത്രത്തിലൊരുമിച്ചു കൂടുവാൻ
ഇനിയുമാ സുദിനങ്ങൾ പങ്കുവയ്കാൻ
വിധിയെനിക്കില്ലെന്നറിഞ്ഞിടുന്നെങ്കിലും
മധുരമാ നൊമ്പരം തെല്ലയയുന്നീല..

കാലത്തിൻ പടവതിൽ കിതപ്പാറ്റുവാനായ്
കാലം നിൻ പടിവാതിൽ തുറന്നിടുമോ വീണ്ടും
വാകമരച്ചോട്ടിലെ ചൂളം വിളികളും
വിഷുക്കണിക്കൊന്നതൻ പൂക്കാലവും

അയലത്തെ വീട്ടിലെ സുന്ദര വദനവും
അലയടിച്ചെത്തുന്ന ആർപ്പു വിളികളും
അലസമായ് പാടുന്ന കളകൂജനങ്ങളും
മൃദുലമാമോർമ്മകൾ കടമെടുക്കുന്നു ഞാൻ..