Friday, April 8, 2011

മുന്നോട്ട്.. മുന്നോട്ട്.. മുന്നോട്ട്..


വിപ്ലവ നക്ഷത്രം ഏണസ്റ്റോ ചെ’ഗുവരെ യെ കുറിച്ചു ചില വരികൾ എഴുതാനുള്ള പ്രയത്നത്തിലാണ്, തന്റെ അനുയായികളെ അദ്ദേഹം എങ്ങനെയൊക്കെയാണ് പ്രചോദിപ്പിച്ചിരിക്കുക എന്ന ചിന്ത ജനിച്ചത്. അതിൽ നിന്നും ഉൽക്കൊണ്ട ചില വരികളിലേക്ക്..

മനസ്സിൽ വിപ്ലവ ശ്രുതികൾ തീർത്തൊരു
മുരളികയായ് അങ്ങു നിറഞ്ഞു നിൽക്കേ-
അങ്ങേക്കായ് തീർക്കുന്നു ഞാൻ
ത്യാഗരാജ കീർത്തനത്താലൊരഭിവാദ്യ ഗീതം
‘എന്തൊരു മഹാനു ഭാവലു….’

മുന്നോട്ട്.. മുന്നോട്ട്.. മുന്നോട്ട്..

വരികൾക്കു ചുവടിലെ വര തേടിയല്ല
വരണം സമത്വം സമുന്നതമാം
കടക്കേണമിനിയും പാതയേറേ
വരികിനിയും സഹജരേ സമയമായ് പോം

ഇന്നു നാം താണ്ടുന്ന മുൾക്കാടുകൾ
നാളത്തെ വീഥിയിൽ പൂവനമാം
വറ്റിവരളുന്ന കണ്ട്ത്തിനില്ലിത്തിരി-
നീർദാഹമോർക്കേണം ലക്ഷ്യമേറേ

അന്തപുരമല്ലോ കാരാഗൃഹം
തൂക്കുകയറിനു പനിനീർപൂ ഗന്ധം
ഇടിനാദമാകില്ല വെടിയൊച്ചകൾ
ഇടനെഞ്ചിൽ വിരിയുമാ രക്തപുഷ്പം

രോമകൂപങ്ങളിലഗ്നി ജ്വലിക്കണം
രക്തം തിളക്കണം, തീജ്വാലയാകേണം
പാറിപ്പറക്കേണം രക്തപതാകകൾ
ഓടിയൊളിക്കേണം വർഗ്ഗശത്രു

ജാ‍തികളില്ലാ മതവൈര്യവും
വർഗ്ഗങ്ങളില്ലാ വർണ്ണങ്ങളും
ജീനുകളെല്ലാം ഒന്നുപോലെ
ജനതക്കു വേണ്ടി പോരാടിടേണം

അതിരുകളില്ല, ഭൂപടവും
പടവുകൾ താണ്ടേണം സമഭാവന
ലക്ഷ്യം വിജയത്തിനരികിലല്ല
‘ലോകാ സമസ്ത സുഖിനോ ഭവന്തു‘

Thursday, February 17, 2011

ഗുജറാത്ത്

വെളുത്ത പിഞ്ഞാണത്തിലെ
പൊരിച്ച കോഴിത്തുണ്ടുകൾ
അരികിൽ തളം കെട്ടിയ
രക്തചുവപ്പേറും തക്കാളിച്ചാറും
നുരഞ്ഞു പതയുന്ന മധുചഷകങ്ങൾ
വാനോളമുയർന്ന വികസനാഭാസ നേർക്കാഴ്ച്ചകൾ
അങ്ങു താഴെ, കരിഞ്ഞ മാംസഗന്ധം
അഗ്നിപുകച്ചുരുളുകൾ അനന്തത തേടുന്നതവിടെ,
അലയുന്ന മനുഷ്യാത്മാക്കളും.
ഇതു ഗുജറാത്ത്, രാമനാമം ചൊല്ലിയോരു
മഹാത്മാവിന്റെ ജന്മഗേഹം
ശവകുടീരത്തിലെ കെടാത്ത ദീപനാളം പോലെ
കത്തിപ്പടരുന്നമർഷം - ഹർഷമേതുമില്ല
രാമന്നു വേണം ഗൃഹം, രാമന്നു വേണം ജയം
രാക്ഷസ്സ പട്ടാഭിക്ഷേകത്തിനായ്
രാജസിംഹാസനം ഇളകാതിരിക്കണം
രാമനാമം കത്തിജ്വലിക്കണം
ചക്രവർത്തിയായ് ചുവടുകളുറപ്പിക്കേണം
നടുങ്ങേണം നാമം കേട്ടമാത്രയിൽ ഭാരതമൊട്ടാകെ
വേണ്ടാ, വേറിട്ടൊരു ശബ്ദവും വേണ്ട
പിഴുതെടുക്കേണം ചിലക്കുന്ന നാവുകളൊക്കേയും
മരിക്കുന്നവനമരത്വവും വേണ്ടവൻ രക്തസാക്ഷിയുമല്ല
പാടിപഴിച്ചവനെ വെറുക്കേണം
തലമുറകളോർക്കേണം വെറുക്കപ്പെട്ടവനായ്
രാജദ്രോഹമുദ്രകൾ ചാർത്തപ്പെടേണം
മരിച്ചു ജീർണ്ണിച്ച തലയോടുകളിൽ പോലും
രാക്ഷസ്സസിംഹാസനമുറച്ചു നിൽക്കേണമിനിയും
ഇതു ഗുജറാത്ത്, കെടാത്തൊരഗ്നിനാളങ്ങളുടെ വനപർവ്വം

Saturday, December 18, 2010

വരൂ.. നമുക്ക് പോകാം..

പോകാം നമുക്കിനിയുമാ കേരളത്തിലേക്ക്…
ഇലഞ്ഞിപ്പൂ ഗന്ധമേറ്റുണരുമൊരു സുപ്രഭാതത്തിനായ്…
പച്ചപ്പായലുകൾ പായവിരിച്ചൊരു കൽഭിത്തികളിലൊന്നിൽ
എന്റെയും നിന്റെയും നാമങ്ങൾ കോറി കൂകി ആർത്തീടുവാൻ

ചന്നം പിന്നം പെയ്യുന്ന തുലാവർഷക്കാറുകളിൽ
ഓലക്കുടയുമേന്തി നഗ്നപാദരായ് വയലേലകളിലലഞ്ഞീടാം
കരകര കരയുന്ന പച്ചത്തവളകളിലൊന്നിനെ
കാൽ കൊണ്ടു തട്ടിത്തെറിപ്പിച്ചീടേണമിനിയും

പുതുമഴ നനഞ്ഞൊരാ നറുമണ്ണിൻ ഗന്ധമാസ്വദിക്കേണം
തോടിൻ വരമ്പത്തിരുന്നാ ചെറുപരലുകളെ കോരിയെടുക്കേണം
ഇറ്റിറ്റു വീഴുന്ന ജലകണങ്ങളിലകപ്പെടാതെ
കൂട്ടം കൂട്ടമായ് കടലാസു വഞ്ചികളിറക്കേണം

പഴമയുടെ ചരിത്രമുറങ്ങുമാ രാജ വീഥികളിലൊന്നിൽ
കൽക്കണ്ട തിരുമധുരമുണർത്തുമാലിപ്പഴമുതിർന്നു വീഴുമ്പോൾ
ആഹാ..! പെറുക്കിയെടുത്തതിൻ കുളിർമ്മ നുകരുവാൻ
വരൂ.., നമുക്കാ പഴയ കേരളത്തിലേക്കൊന്നു തിരിച്ചു പോകാം

കുഞ്ഞാലിക്കാക്കയുടെ കാളവണ്ടിതൻ മണിനാദം മുഴങ്ങുമ്പോൾ
പതുങ്ങിനിന്നറിയാതെ പിന്നിലൂടൊന്നു കയറിപ്പറ്റേണം
വറ്റാത്തൊരാ പുഴകളും കുളങ്ങളും സ്വന്തമാക്കി-
മത്സരിച്ചീടാം നമുക്കേറെ ഉയരത്തിൽ നിന്നെടുത്തു ചാടീടുവാൻ

അമ്പലമുറ്റത്തരയാൽ ചുവട്ടിലൊരിക്കൽകൂടി വേണമാ വെടിവട്ടം
എംറ്റിയും മുകുന്ദനും ബഷീറും ഖസാക്കുമൊക്കെയും
വിരുന്നെത്തുമാ സായാഹ്നം ഉള്ളൂതുറന്നാസ്വദിച്ചീടാം
റേഷൻ കടകൾക്കു മുന്നിലെ കീറിയ വരിസഞ്ചികളിലേക്ക്-
നോക്കി സഹതപിച്ചീടാം, അയ്യോ..! ഇതെന്റെ കേരളം!


തുമ്പയും മുക്കുറ്റിയുമിറുത്താ മുറ്റത്തു വേണമിനിയുമൊരു പൂക്കളം,
ചിങ്ങക്കൊയ്ത്തിൻ പുന്നെല്ലരിയിൽ നിറസദ്യ,
വള്ളം കളിയും പുലികളിയും ആസ്വദിച്ചൊന്നു പാടാം
‘ഓണത്തപ്പാ കുടവയറാ.. ഇന്നും നാളേം തിരുവോണം’

നാട്ടുമാവിൻ ചുവട്ടിലായ് കാത്തിരിക്കാം വരുണദേവ കടാക്ഷത്തിനായ്-
എത്താത്ത തുഞ്ചത്തെ മാമ്പഴ കൊതി തീർക്കാൻ,
ഓടിച്ചെന്നു പെറുക്കിയെടുത്തതിൻ ഗന്ധമാസ്വദിക്കാൻ
ഒഴുകുന്നൊരു തുള്ളി പഴച്ചാറൊരുവട്ടം കൂടി ചുണ്ടോടൊപ്പി രുചിക്കാൻ
സ്നേഹപുരസ്സരം വിളിക്കാം സുഹൃത്തിനെ ‘ഈ അണ്ടിക്കു കൂട്ടുപോകാൻ’

മൂവന്തി നേരത്തു നാമജപം, തുളസിത്തറയിലേക്കൊരു ദീപനാളം
പഴങ്കഥകൾ തൻ മാറാപ്പഴിച്ച മുത്തശ്ശിതൻ മടിയിലൊന്നു മയങ്ങേണം
ഗൃഹപാഠങ്ങൾ ചെയ്യേണം ശിവരാമൻ മാഷിന്റെ-
പുളയുന്ന ചൂരൽ തുമ്പിലെ നൊമ്പരമോർത്തെങ്കിലും
പീച്ചാങ്കുഴലും കൊട്ടങ്ങത്തോക്കുമേന്തിടേണം കൂട്ടരൊത്തു മത്സരിച്ചീടുവാൻ
ഇലപ്പച്ചയും കരുതിടാം കരിസ്ലേറ്റ് മായ്ക്കുവാൻ

വേനലവധിയൊന്നടുക്കുകിൽ ഉത്സവകാലം
പറങ്കിമാങ്ങയും ആഞ്ഞിലിചക്കയും കീരിപ്പഴവുമിറുത്ത്
പൂവലിപ്പശുവിനെ മേയ്ച്ചിടാം കുന്നിൻ ചെരുവിൽ
ഗോലിയും കുട്ടിയുംകോലും നാടൻ പന്തുമായ് നേരം പോക്ക്

മനയ്കലിന്നല്ലോ ഭൂതപ്പാട്ട്, മേലേക്കാവിൽ സർപ്പം തുള്ളൽ
തെയ്യം തിറകെട്ടിയാടി വരുന്നു ആറ്റിൻ കടവിൽ
അമ്പലക്കുളത്തിൽ നീരാട്ട്, വെളിച്ചപ്പാടിന്നുറഞ്ഞു തുള്ളൽ
മനമറിഞ്ഞാ ദേവിയെയൊന്നു തൊഴുതിടേണമിനിയും

മലകളും പുഴകളും മരങ്ങളും കാത്തിരിക്കുന്നിനിയും മരിക്കാതെ നിനക്കായ്
വരൂ…, നമുക്കാ പഴയ കേരളത്തിലേക്കൊന്നു തിരിച്ചു പോകാം.

Thursday, December 2, 2010

രുധിര താളം

പരാജിതന്റെ ആവേശം..

കാറ്റ് വീശുന്നു..
കാറ്റാഞ്ഞു വീശുന്നു…
രുധിരത്തിന്റെ ഗന്ധമുള്ള കാറ്റ്..
വാമഭാഗത്തുനിന്നാകാറ്റാഞ്ഞു വീശുന്നു…
നിന്റെ ദന്തഗോപുരങ്ങൾ ഇന്നു തകർക്കപ്പെടും..
മണൽ കൂമ്പാരം പോലെ അതു കുന്നു കൂടും..
നിന്റെ ഹൃദയത്തിന്റെ കാഠിന്യം അവയ്ക്കുണ്ടായിരിക്കയില്ല..
അധർമ്മത്തിലാടുന്ന നീതിയുടെ കറുപ്പു നിറം..
ആ കാറ്റിൽ പറന്നപ്രത്യക്ഷമാകും..
അന്ധമാക്കപ്പെട്ട നീതിയുടെ തുലാസ്..
ആ കാറ്റിലാടിയുലയും..
കാക്കിയുടെ പടക്കുതിപ്പുകൾക്കതിന്റെ
ഗതി തിരിക്കാനാവില്ല, കാവിയുടെ മന്ത്രങ്ങൾക്കും..
കടപുഴകുന്ന വന്മരങ്ങൾക്കു കാവലാകാനവർക്കു വിധി..
വെള്ളപൂശിയ ശവക്കല്ലറകളവർ..
അവർ ജനപാലകർ, തകർന്നു മണ്ണടിയും..
കാവിയും പച്ചയും വെള്ളയും പങ്കിടുന്ന
മനസ്സുകളിലേക്ക് വെളിച്ചമായ് ആ കാറ്റാഴ്ന്നിറങ്ങും..
അടിമത്വത്തിന്റെ ചങ്ങലകൾ അതു തകർത്തെറിയും..
യുവത്വത്തിന്റെ തീജ്ജ്വാലകൾ അത് ആളിക്കത്തിക്കും..
കാറ്റ് വീശുന്നു, കാറ്റാഞ്ഞു വീശുന്നു…
മാറ്റത്തിന്റെ കാറ്റാഞ്ഞു വീശുന്നു…

Tuesday, November 9, 2010

ഗർഭപാത്രങ്ങൾ വാടകയ്ക്ക്

വന്ധ്യതയ്ക്കൊരു പരിഹാരമായി വാടക ഗർഭപാത്രങ്ങൾ തേടുന്ന സ്ത്രീകളെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. തിരക്കു പിടിച്ച ജീവിത പ്രയാണത്തിൽ ഗർഭം ധരിക്കാനും പ്രസവിക്കാനും തയ്യാറാകാതെ വാടക ഗർഭപാത്രങ്ങൾ തേടി ഇൻഡ്യയിലെത്തുന്ന വിദേശി സ്ത്രീകളുണ്ടെന്ന യാഥർത്യം ഞെട്ടിക്കുന്നതായിരുന്നു. ഇവിടെ യഥാർത്ത മാതൃത്വം ആർക്കാണ്..? പ്രസവിക്കുന്നവർക്കോ അതോ അണ്ഠം കൈമാറ്റം ചെയ്യുന്നവർക്കോ..?

ഒട്ടിയ വയറുകളുടെ വേദനയ്ക്കു ചുറ്റിലും
മരണം നയിക്കുന്ന തെരുവീഥികൾക്കരികിലും
കുഞ്ഞേ.. എനിക്കൊരു ഭവനമില്ല
എന്റെ മക്കൾക്കുറങ്ങാൻ മേൽക്കൂരയില്ല
എങ്കിലും നിനക്കീയമ്മ അഭയം തരാം
ഗർഭം ചുമക്കാൻ അമ്മക്കു മടിയില്ല
ശ്രീകൃഷ്ണ ഭഗവാനു ദേവകിയെന്നപോൽ
നീ ജനിക്കുവോളം മാത്രം ഞാൻ നിനക്കമ്മ
പേറ്റുനോവൂറുമ്പോൾ നിൻ മുഖമൊന്നു കാണാൻ
കുഞ്ഞേ നിനക്കായ് ഞാ‍ൻ കാത്തിരിക്കാം

നാളെനീ വളരുമീ ലോകത്തു നിനക്കീയമ്മ-
യില്ലന്യയെന്നു ഞാൻ തിരിച്ചറിവൂ..
അറിയാത്ത ദൂരത്തു നീ ഇങ്കിനായ് കേഴുമ്പോൾ
താനെ ചുരത്തുന്ന മുലപ്പാലിനൊപ്പം ഞാൻ-
എൻ കണ്ണുനീർചാലുകളൊപ്പിയടർത്തി മാറ്റാം
അണ്ഠവും ബീജവും സങ്കലിപ്പിച്ചൊരാ ശാസ്ത്രത്തിനാകുമോ
പൊക്കിൾകൊടിയിലൂടീ പെറ്റ വയറിന്റെ ബന്ധമറുത്തു മാറ്റാൻ
രാസബന്ധത്തിനില്ലുൾക്കാമ്പുകൾ കുഞ്ഞേ,
മാതൃബന്ധം തന്നെ നിബിഢം നിരന്തരം
കേൾക്കുവാനാകുമോ ദൂരത്തു നിന്നു
നിനക്കീയമ്മതൻ താരാട്ടിന്നീരടികൾ
കോകില മുകുളമെന്നറിഞ്ഞീടിലും നിന്നെ
കൊത്തിപ്പിരിച്ചീടുവാനാവതില്ലീ അമ്മയ്ക്ക്

കുഞ്ഞേ വളരുക, അമ്മതൻ ഉൾച്ചൂടിൻ
സുഖസുഷുപ്തിയിലാണ്ടു നീ വളരുക,
ഇരുൾമൂടിയ ഈ ലോകത്തിൻ വെളിച്ചത്തിലേക്ക്
കരഞ്ഞുകൊണ്ടു നീ കൺതുറക്കും നാൾ വരേക്കും
നിൻ ഭയപ്പാടുകളകറ്റി നിനക്കീയമ്മ അഭയം തരാം
കുഞ്ഞേ വളരുക, നിൻ ഉൾത്തുടിപ്പുകൾ പേറിയീയമ്മ
കാത്തിരിക്കാം നിന്നെ വേർപിരിക്കുമാ പേറ്റുനോവിനായ്.

Visit: http://thestar.com.my/lifestyle/story.asp?file=/2010/1/2/lifefocus/5377793&sec=lifefocus

Sunday, October 17, 2010

കുട്ടിപ്പാട്ട്


‘അ‘ എന്നു തുടങ്ങണം അക്ഷരങ്ങൾ
‘A‘ എന്നു തുടങ്ങണം Alphabets
ഒന്നിൽ തുടങ്ങണം ഒന്നാമതാകണം
ഓമനയായി വളർന്നിടേണം

ഓട്ടത്തിൽ ചാട്ടത്തിൽ ഒന്നാമതാകണം
കൂട്ടത്തിൽ കൂടുവാൻ കൂട്ടരുണ്ടാകണം
താളം പിഴക്കാതെ ആടി പഠിക്കണം
ശ്രുതികളും ലയങ്ങളും ഒത്തുചേർന്നീടണം

Vowels ഉം Numers ഉം പറഞ്ഞു പഠിക്കണം
ഗുണനവും ഹരണവും അറിഞ്ഞു പഠിക്കണം
നന്മയും തിന്മയും വേർതിരിച്ചീടണം
നാളെയീ നാടിന്റെ നന്മ നീ കാക്കണം

Tuesday, September 28, 2010

അലാവുദ്ദീനും ഭൂതവും



അലാവുദ്ദീനിന്നലെ ഭൂതം കയറി
ആരുമറിയതവനൊന്നലറി
അമ്മയെ കണ്ടു തിരിച്ചറിഞ്ഞില്ലവൻ
അയലത്തെവിടെയും തേടി നടന്നു

അലാവുദ്ദീനിന്നലെ ഭൂതം കയറി
നിധികൾ കൈകൾ നിറയെ നിറഞ്ഞു
അറബിക്കഥയിലെ അത്ഭുതം പോലെ
ആകാശത്തോളം പാറി നടന്നു

ഭൂതം പണികൾ പറഞ്ഞു തുടങ്ങി
അലാവുദ്ദീനതു ചെയ്തു തുടങ്ങി
തോക്കുകൾ തോൽക്കും ധൈര്യം കിട്ടി
വാക്കുകൾ കൊടുവാൾ മൂർച്ചയിലായി

കാണാകാഴ്ചകൾ തേടി നടന്നു
കാണാൻ കണ്ണുകൾ തുറന്നതുമില്ല
തീരം തേടിയലഞ്ഞവനൊടുവിൽ
കടലിൻ കയത്തിൽ മുങ്ങിത്താണു

ഭൂതം വിട്ടു മാറുന്നില്ല
ലോകം തച്ചു തകർക്കാൻ നീക്കം
വിളക്കു തുറന്നലാവുദ്ദീനവനുടെ
വെളിച്ചം തിരിച്ചു പിടിക്കാനായി

ഭൂതമലഞ്ഞു നടന്നൂ പിന്നെയും
കുഴികൾ കുഴിച്ചൂ ഇരകൾക്കായി
ഇതളുകളടർത്തി പൂക്കൾ കൊഴിച്ചും
വിഫലമലഞ്ഞു നടന്നൂ വീണ്ടും

സമത്വ സുന്ദര ഭാരത നാട്ടിൽ
സമനില തെറ്റിയോടി നടന്നു