Wednesday, August 4, 2010

നിദ്രേ…….

പരാജിതനിലെ അച്ചൻ…

നിദ്രേ…, വിടപറയാതിനിയും പോയ് മറയരുതു നീ
ഞാനെൻ കണ്മണിയെ കണ്ടുമുട്ടുവോളം വരെ

കുളിരേകുമോർമ്മകൾ നയനബാഷ്പം തൂകി
വിരഹമാം വേനലിൽ എത്തിനിൽക്കുമ്പോൾ
കൈക്കുമ്പിളിലെടുത്താ പൊന്മണിത്തിങ്കളെ
മാറോടു ചേർത്തോമനിച്ചീടുവാൻ മോഹം
അവളുടെ, നേർത്ത പുഞ്ചിരി തിളക്കങ്ങൾ
നിറയുമാ സവിധത്തിൽ അന്തിയുറങ്ങുവാൻ മോഹം

നീ കണ്ടുവോ സ്വപ്നാടനത്തിലെൻ രാജകുമാരിയെ
തേങ്കണമിറ്റു വീഴുമാ ചെഞ്ചുണ്ടുകളാലവളെൻ
കവിളിൽ മുത്തമിടുമ്പോലെ.., - നിദ്രേ..
കിനാവിലെന്നെ തഴുകിയുണർത്തി കടന്നു പോയതാര്

അമ്മിഞ്ഞ പാൽമണമൂറുമാ താമര തളിർ ചെല്ലം
പൂത്തൊരാ പുലരിയെ പുൽകുവോളം വരെ
നിദ്രേ…, വിടപറയാതിനിയും പോയ് മറയരുതു നീ.
ഞാനെൻ കണ്മണിയെ പുണരുവോളം വരെ

പാതി മയക്കത്തിൽ കൂമ്പിയ മിഴികളാലവളിന്നു
മെന്നിലെ അച്ചനെയുണർത്തിടുന്നേരം
ഏതൊരു ദേവനെ പൂജിച്ചിടും ഞാൻ
അവളുടെ പ്രശോഭിത നാളുകൾക്കായി

നിദ്രേ.., വിടപറയാതിനിയും പോയ് മറയരുതു നീ
ആകുല ചിത്തനാമീയച്ചന്റെ വേദന തുടരുവോളം വരെ

Saturday, June 19, 2010

ഊർമിളയുടെ വിലാപം


നാഥാ.., കാനന കാഴ്ച്ചകൾക്കുമപ്പുറം
അങ്ങനുഗമിക്കുമാ സൌമ്യ മനസ്സിനു വന്ദനം

അങ്ങറിഞ്ഞുവോ ഭരതരാജ്യ വിലാപചരിതം
ജ്യേഷ്ഠനെയങ്ങനുഗമിച്ച നാൾ മുതൽ
രാമരാജ്യത്തിനായ് പൊയ്ക്കോലങ്ങൾ കെട്ടി
തിമിർത്താടുന്നു ഭരതരാജ്യ ജനത
തെരുവുനായ്ക്കളുമോരിയിടുന്നൊപ്പം
വെന്തുരുകിയ മനുഷ്യമാംസത്തിനായ്

മഹാനുഭാവൻ ത്യജിച്ചതല്ലയോ ഭവനം
അയോദ്ധ്യാ അന്തപുരമൊക്കെയും
ശാന്തിയെന്നുനിനച്ച് കല്ലും മുള്ളും കാനനമത്രയും
താണ്ടിയൊതുക്കീ മാനവഹൃത്തും
രഥയാത്രയല്ലിത് പദയാത്ര
രാമരാജ്യത്തിനായല്ല പിതൃസായൂജ്യത്തിന്

നാഥാ.., ജാനകീ സമാഗമത്തിനായ്
കാത്തിരുന്ന ജ്യേഷ്ഠ മനസ്സിന്റെ വ്യഥ
അങ്ങെന്തേ എന്നിലെ പ്രണയ പരവശതയിലറിഞ്ഞീല
രാവണ പുഷ്പക വിമാനത്തിലാ മേഘപാളികളിൽ
സീതാദേവി മറയുമ്പോൾ മുറിവേറ്റൊരാ മനസ്സുകളെന്തേ
അമ്മയുടെ മാർ പിളർന്നു മുലപ്പാലൂറ്റുമ്പോൾ മൂകമാകുന്നു

ഭരതനുമൊരുങ്ങുന്നുവോ രാമ പാദുക പൂജകളത്രയും
വൃഥാവെന്നു കരുതി പ്രജാധിപതിയാകുവാൻ
കൈകെയിയമ്മക്കു പേറെടുക്കുവാൻ വരുന്നു മന്ഥര
കൈവിരൽ പാടിനുപോലും കടം വച്ചവരീ രാജ്യത്തിനു വിലയിടുന്നു
സമുദ്രത്തിനപ്പുറം രാക്ഷസ സൈന്യം
സമനില തെറ്റിയ കാട്ടാളക്കൂട്ടം

കഴിഞ്ഞീലയോ കലിയുഗ കാനനവാസം
അഗ്നിശുദ്ധി വരുത്താനിതാ അമ്മയെ പരിരമിച്ചവർ
കാഞ്ചന സീതയ്ക്കായാണവരുടെ പ്രയാണമത്രയും
രാമബാണ മാറ്റൊലികൾ മുഴങ്ങട്ടെ
നടുങ്ങട്ടെ വിശ്വം, ഓടിയൊളിക്കട്ടെ നരഭോജകർ
കഴിഞ്ഞീലയോ നാഥാ അഞ്ജാത കാനനവാസം

Tuesday, May 25, 2010

അച്ചന്റെ താരാട്ട്


എന്റെ മക്കൾക്കു വേണ്ടി ......


ഞാനീ കാറ്റിനോടിന്നു പറയും,
നിന്റെ നെറുകയിലൊന്നുമ്മവയ്കാൻ..
അച്ചന്റെ ചുടു നിശ്വാസമേൽക്കുമ്പോൾ
നീ പുഞ്ചിരിക്കുന്നതെനിക്കു കാണാം..

ഞാനിന്നീ ഏകാന്തതയിൽ
നിന്നേ കുറിച്ചോർത്തിരിക്കുമ്പോൾ..
എനിക്കു കൂട്ടായ് ശബ്ദമുണരാത്ത-
നിന്നോമൽ പുഞ്ചിരി മാത്രം..

ഞാനീ മേഘങ്ങളോടിന്നു പറയും,
നിന്റെ കാവൽ മാലാഖമാർക്ക് കൂട്ടായിരിക്കാൻ..
നിദ്രയിലലിയുന്ന നിന്റെ പുഞ്ചിരി-
അവരുടെ ലാളനമാകാം..

ചുരുട്ടിപ്പിടിച്ചാ കുഞ്ഞിളം കൈക്കുള്ളിൽ
മാലാഖമാർ കൈകൾ കോർത്തതായിരിക്കാം..
അവർ നിനക്കായ് മീട്ടുന്ന കിന്നര തന്ത്രികൾ
അച്ചന്റെ ഹൃദയ താളത്തിലാണ്..

ഞാൻ നിനക്കായ് കുറിക്കുന്ന,
ഈ വരികൾക്കു ജീവനുണ്ടെങ്കിൽ
അവ നാളെ നിന്നോട് പറയും,
അച്ചന്റെ മനസ്സിലെ നൊമ്പരങ്ങൾ..

മണിത്തിങ്കൾ പൂങ്കിടവേ..
ഇനിയും കാണാത്ത നിൻ ഓമന പൂമുഖം,
ഒരു മഞ്ഞിതൾ പൂവായ് വിരിഞ്ഞെൻ,
മനസ്സിൻ വസന്തമാകും..

Saturday, May 8, 2010

ഉണർത്തുപാട്ട്


ഇതൊരു കവിതയാണോ..? എനിക്കറിയില്ല…!! പക്ഷേ ഇത് പരാജിതന്റെ മനസ്സാണ്…!!
അവർ ആ ആയുധങ്ങൾ നമുക്കു നേരെ ഉയർത്തിക്കഴിഞ്ഞു
നാം മൂർച്ചകൂട്ടി ഏൽ‌പ്പിച്ച അതേ ആയുധങ്ങൾ..

നാം കാല്പനികതയുടെ വ്യർത്ഥതയിൽ മുഴുകുമ്പോൾ
അവർ നമുക്കായ് കെണികളൊരുക്കുകയായിരുന്നു

ചൊരിയുന്ന കണ്ണുനീരിനു നീയിന്നു കപ്പം കൊടുക്കുന്നു
വയ്ക്കുന്ന ചുവടുകൾ അവർ അളക്കുന്നു

ഇന്നു നീ വലിക്കുന്ന ശ്വാസം നിന്റേതല്ല
ഉറങ്ങാൻ നിനക്കിനി ആറടി മണ്ണുമില്ല

ഒരു പിടി ചാരമാകാൻ നീയിനി മടിക്കേണ്ടതില്ല
ജീവിതം വെന്തുരുകിയവന് അതുമൊരാശ്വാസം

നിന്റെ പരമ്പര അവരുടെ അമ്പൈത്തുശാലയിലെ ബിമ്പങ്ങളാണ്
നിലവിളിക്കാൻ അവർക്കിന്നു ശബ്ദമില്ലവകാശമില്ല

നിന്റെ കുഞ്ഞിനിനി അമ്മിഞ്ഞപ്പാലില്ല
അതും അവർക്കവകാശപ്പെട്ടതാണ്

പകരം അവർ വിഷബീജങ്ങൾ നിറച്ച ധവളചൂർണ്ണം
വർണ്ണപൊലിമയോടെ നിന്നെ ഏൽ‌പ്പിക്കും

മേൽക്കൂര നഷ്ടപ്പെട്ട നിന്റെ അഭയത്തിന്റെ കവാടം തുറന്നിറങ്ങൂ
ഇതാ നിനക്കു ചുറ്റും മുഖമില്ലാത്ത മനുഷ്യർ

കേൾക്കുന്ന രോദനങ്ങൾക്കിടയിൽ നീയാ ശംഖൊലി തിരിച്ചറിയൂ
അതു നിനക്കുള്ള എന്റെ ഉണർത്തുപാട്ടാണ്

പുറം കണ്ണിന്റെ മൌഢ്യത്തിലകക്കണ്ണുമങ്ങിയ
നിനക്കുള്ള എന്റെ ഉണർത്തുപാട്ട്

നിന്റെ ചുടു രക്തമിന്നു പങ്കിട്ടെടുക്കുവാൻ അവരാർത്തിപൂണ്ടിരിക്കേ
നിനക്കായ് ചൊരിയാൻ നീ കാത്തുവച്ചിരിക്കുന്നതേതു രക്തം

നമ്മുടേതെല്ലാം അവർ ഇന്നു കൈക്കലാക്കിയിരിക്കുന്നു
നിന്റെ തലമുറകൾക്കായ്…. ‘ഇതാ ഇതെന്റെ രക്തം’

‘ഇതു നിങ്ങൾ ഏറ്റുവാങ്ങി പങ്കു ചേരുവിൻ’
‘നിങ്ങൾക്കായ് ഞാൻ ഇതിവിടെ ചൊരിയുന്നു’

ഇരവിന്റെ കൂരിരിട്ടിലിരുന്നിന്നു ഞാൻ നിനക്കായി നീട്ടുന്നു
നാളെയുടെ പുലരിക്കുവേണ്ടിയീ ദീപനാളം

Wednesday, May 5, 2010

അവശർ


പ്രണയം നഷ്ടപ്പെട്ട എന്റെ സുഹൃത്തുക്കൾക്കായി ഇതാ രണ്ടു വരി..

ഹൃദയമിന്നാരോ പകുത്തെടുത്തെന്റെ,
രക്തമൂറ്റാൻ മറന്നു പോയ്…
എല്ലാം നീയയിരുന്നെനിക്ക്..
എല്ലാം നീയെങ്കിൽ പിന്നെ ഞാനെന്തിന്..!
ഒരു മുഴം കയറെന്റെ കണ്ണിൽ പതിഞ്ഞെങ്കിൽ
ഒരു നിമിഷം……. ഞാ‍ൻ ഇല്ലാതായേനേ..

Tuesday, April 27, 2010

വെളിച്ചത്തിലേക്ക്


ജീവിത യാഥാർത്യങ്ങൾക്കു നടുവിൽ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യ മനസ്സിനെ പ്രകൃതിയുടെ രൌദ്ര ഭാവങ്ങളിലൂടെ വരച്ചു കാണിക്കാൻ ശ്രമിക്കുകയാണ് ഞാൻ ഇവിടെ….. ശ്രമം വിജയിച്ചോ..? നിങ്ങൾ പറയൂ..

ഞാനീ ഇരുട്ടിൽ തനിച്ചിന്നിരിക്കുമ്പോൾ
പ്രകാശ കമ്പളം എനിക്കായ് നീട്ടുന്നതാര്..!
അകതാരിൽ മാറാലക്കാവുകൾ പൊന്തുമ്പോൾ
ഹൃദയത്തിൻ മണിനാദം കേൾപ്പിക്കുന്നതാര്…!

തിരമാലകൾക്കുമേൽ തുഴയാനെനിക്കിന്ന്
തുണയായ് തോണിയായ് ആരിരിപ്പൂ..!
കാറ്റിൻ കാപാല നൃത്തം തുടരുമ്പോൾ
ഹൃദയ കവാടം തകരാതെന്നെ ആരു കാക്കും..!

മഞ്ഞിൽ മരവിച്ചൊരുൾക്ക‍ാമ്പിനിത്തിരി
മെയ്ച്ചൂടേകുവാൻ ആരു നിൽ‌പ്പൂ…!
മിന്നൽ പിണരുകൾ ആഴത്തിലേൽക്കുമ്പോൾ
ശോണിത പുഷ്പങ്ങൾ ആരിറുക്കും..!

കാറുകൾ പാറാതെ ചാറിത്തുടങ്ങുമ്പോൾ
ഓരം ചേർത്തെന്നെ ആരു നിർത്തും..!
താപന ശക്തിയാൽ നീർവറ്റിയൊരീ പൊയ്കയിൽ
ആനന്ദ തേന്മഴ ആർ പൊഴിക്കും..!

Friday, April 23, 2010

നൊസ്റ്റാൾജിയ


നിനവറിയാതെ നോവറിയാതെ കടന്നു പോയ എന്റെ കലാലയ ജീവിതത്തിന്റെയും ഹോസ്റ്റൽ ജീവിതത്തിന്റെയും ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ ചെറിയ വരികളിലൂടെ വരച്ചു കാണിക്കുവാൻ ശ്രമിക്കുകയാണ് ഞാൻ ഇവിടെ..

ഇനിയുമാ സത്രത്തിലൊരുമിച്ചു കൂടുവാൻ
ഇനിയുമാ സുദിനങ്ങൾ പങ്കുവയ്കാൻ
വിധിയെനിക്കില്ലെന്നറിഞ്ഞിടുന്നെങ്കിലും
മധുരമാ നൊമ്പരം തെല്ലയയുന്നീല..

കാലത്തിൻ പടവതിൽ കിതപ്പാറ്റുവാനായ്
കാലം നിൻ പടിവാതിൽ തുറന്നിടുമോ വീണ്ടും
വാകമരച്ചോട്ടിലെ ചൂളം വിളികളും
വിഷുക്കണിക്കൊന്നതൻ പൂക്കാലവും

അയലത്തെ വീട്ടിലെ സുന്ദര വദനവും
അലയടിച്ചെത്തുന്ന ആർപ്പു വിളികളും
അലസമായ് പാടുന്ന കളകൂജനങ്ങളും
മൃദുലമാമോർമ്മകൾ കടമെടുക്കുന്നു ഞാൻ..