Thursday, December 2, 2010

രുധിര താളം

പരാജിതന്റെ ആവേശം..

കാറ്റ് വീശുന്നു..
കാറ്റാഞ്ഞു വീശുന്നു…
രുധിരത്തിന്റെ ഗന്ധമുള്ള കാറ്റ്..
വാമഭാഗത്തുനിന്നാകാറ്റാഞ്ഞു വീശുന്നു…
നിന്റെ ദന്തഗോപുരങ്ങൾ ഇന്നു തകർക്കപ്പെടും..
മണൽ കൂമ്പാരം പോലെ അതു കുന്നു കൂടും..
നിന്റെ ഹൃദയത്തിന്റെ കാഠിന്യം അവയ്ക്കുണ്ടായിരിക്കയില്ല..
അധർമ്മത്തിലാടുന്ന നീതിയുടെ കറുപ്പു നിറം..
ആ കാറ്റിൽ പറന്നപ്രത്യക്ഷമാകും..
അന്ധമാക്കപ്പെട്ട നീതിയുടെ തുലാസ്..
ആ കാറ്റിലാടിയുലയും..
കാക്കിയുടെ പടക്കുതിപ്പുകൾക്കതിന്റെ
ഗതി തിരിക്കാനാവില്ല, കാവിയുടെ മന്ത്രങ്ങൾക്കും..
കടപുഴകുന്ന വന്മരങ്ങൾക്കു കാവലാകാനവർക്കു വിധി..
വെള്ളപൂശിയ ശവക്കല്ലറകളവർ..
അവർ ജനപാലകർ, തകർന്നു മണ്ണടിയും..
കാവിയും പച്ചയും വെള്ളയും പങ്കിടുന്ന
മനസ്സുകളിലേക്ക് വെളിച്ചമായ് ആ കാറ്റാഴ്ന്നിറങ്ങും..
അടിമത്വത്തിന്റെ ചങ്ങലകൾ അതു തകർത്തെറിയും..
യുവത്വത്തിന്റെ തീജ്ജ്വാലകൾ അത് ആളിക്കത്തിക്കും..
കാറ്റ് വീശുന്നു, കാറ്റാഞ്ഞു വീശുന്നു…
മാറ്റത്തിന്റെ കാറ്റാഞ്ഞു വീശുന്നു…

Tuesday, November 9, 2010

ഗർഭപാത്രങ്ങൾ വാടകയ്ക്ക്

വന്ധ്യതയ്ക്കൊരു പരിഹാരമായി വാടക ഗർഭപാത്രങ്ങൾ തേടുന്ന സ്ത്രീകളെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. തിരക്കു പിടിച്ച ജീവിത പ്രയാണത്തിൽ ഗർഭം ധരിക്കാനും പ്രസവിക്കാനും തയ്യാറാകാതെ വാടക ഗർഭപാത്രങ്ങൾ തേടി ഇൻഡ്യയിലെത്തുന്ന വിദേശി സ്ത്രീകളുണ്ടെന്ന യാഥർത്യം ഞെട്ടിക്കുന്നതായിരുന്നു. ഇവിടെ യഥാർത്ത മാതൃത്വം ആർക്കാണ്..? പ്രസവിക്കുന്നവർക്കോ അതോ അണ്ഠം കൈമാറ്റം ചെയ്യുന്നവർക്കോ..?

ഒട്ടിയ വയറുകളുടെ വേദനയ്ക്കു ചുറ്റിലും
മരണം നയിക്കുന്ന തെരുവീഥികൾക്കരികിലും
കുഞ്ഞേ.. എനിക്കൊരു ഭവനമില്ല
എന്റെ മക്കൾക്കുറങ്ങാൻ മേൽക്കൂരയില്ല
എങ്കിലും നിനക്കീയമ്മ അഭയം തരാം
ഗർഭം ചുമക്കാൻ അമ്മക്കു മടിയില്ല
ശ്രീകൃഷ്ണ ഭഗവാനു ദേവകിയെന്നപോൽ
നീ ജനിക്കുവോളം മാത്രം ഞാൻ നിനക്കമ്മ
പേറ്റുനോവൂറുമ്പോൾ നിൻ മുഖമൊന്നു കാണാൻ
കുഞ്ഞേ നിനക്കായ് ഞാ‍ൻ കാത്തിരിക്കാം

നാളെനീ വളരുമീ ലോകത്തു നിനക്കീയമ്മ-
യില്ലന്യയെന്നു ഞാൻ തിരിച്ചറിവൂ..
അറിയാത്ത ദൂരത്തു നീ ഇങ്കിനായ് കേഴുമ്പോൾ
താനെ ചുരത്തുന്ന മുലപ്പാലിനൊപ്പം ഞാൻ-
എൻ കണ്ണുനീർചാലുകളൊപ്പിയടർത്തി മാറ്റാം
അണ്ഠവും ബീജവും സങ്കലിപ്പിച്ചൊരാ ശാസ്ത്രത്തിനാകുമോ
പൊക്കിൾകൊടിയിലൂടീ പെറ്റ വയറിന്റെ ബന്ധമറുത്തു മാറ്റാൻ
രാസബന്ധത്തിനില്ലുൾക്കാമ്പുകൾ കുഞ്ഞേ,
മാതൃബന്ധം തന്നെ നിബിഢം നിരന്തരം
കേൾക്കുവാനാകുമോ ദൂരത്തു നിന്നു
നിനക്കീയമ്മതൻ താരാട്ടിന്നീരടികൾ
കോകില മുകുളമെന്നറിഞ്ഞീടിലും നിന്നെ
കൊത്തിപ്പിരിച്ചീടുവാനാവതില്ലീ അമ്മയ്ക്ക്

കുഞ്ഞേ വളരുക, അമ്മതൻ ഉൾച്ചൂടിൻ
സുഖസുഷുപ്തിയിലാണ്ടു നീ വളരുക,
ഇരുൾമൂടിയ ഈ ലോകത്തിൻ വെളിച്ചത്തിലേക്ക്
കരഞ്ഞുകൊണ്ടു നീ കൺതുറക്കും നാൾ വരേക്കും
നിൻ ഭയപ്പാടുകളകറ്റി നിനക്കീയമ്മ അഭയം തരാം
കുഞ്ഞേ വളരുക, നിൻ ഉൾത്തുടിപ്പുകൾ പേറിയീയമ്മ
കാത്തിരിക്കാം നിന്നെ വേർപിരിക്കുമാ പേറ്റുനോവിനായ്.

Visit: http://thestar.com.my/lifestyle/story.asp?file=/2010/1/2/lifefocus/5377793&sec=lifefocus

Sunday, October 17, 2010

കുട്ടിപ്പാട്ട്


‘അ‘ എന്നു തുടങ്ങണം അക്ഷരങ്ങൾ
‘A‘ എന്നു തുടങ്ങണം Alphabets
ഒന്നിൽ തുടങ്ങണം ഒന്നാമതാകണം
ഓമനയായി വളർന്നിടേണം

ഓട്ടത്തിൽ ചാട്ടത്തിൽ ഒന്നാമതാകണം
കൂട്ടത്തിൽ കൂടുവാൻ കൂട്ടരുണ്ടാകണം
താളം പിഴക്കാതെ ആടി പഠിക്കണം
ശ്രുതികളും ലയങ്ങളും ഒത്തുചേർന്നീടണം

Vowels ഉം Numers ഉം പറഞ്ഞു പഠിക്കണം
ഗുണനവും ഹരണവും അറിഞ്ഞു പഠിക്കണം
നന്മയും തിന്മയും വേർതിരിച്ചീടണം
നാളെയീ നാടിന്റെ നന്മ നീ കാക്കണം

Tuesday, September 28, 2010

അലാവുദ്ദീനും ഭൂതവും



അലാവുദ്ദീനിന്നലെ ഭൂതം കയറി
ആരുമറിയതവനൊന്നലറി
അമ്മയെ കണ്ടു തിരിച്ചറിഞ്ഞില്ലവൻ
അയലത്തെവിടെയും തേടി നടന്നു

അലാവുദ്ദീനിന്നലെ ഭൂതം കയറി
നിധികൾ കൈകൾ നിറയെ നിറഞ്ഞു
അറബിക്കഥയിലെ അത്ഭുതം പോലെ
ആകാശത്തോളം പാറി നടന്നു

ഭൂതം പണികൾ പറഞ്ഞു തുടങ്ങി
അലാവുദ്ദീനതു ചെയ്തു തുടങ്ങി
തോക്കുകൾ തോൽക്കും ധൈര്യം കിട്ടി
വാക്കുകൾ കൊടുവാൾ മൂർച്ചയിലായി

കാണാകാഴ്ചകൾ തേടി നടന്നു
കാണാൻ കണ്ണുകൾ തുറന്നതുമില്ല
തീരം തേടിയലഞ്ഞവനൊടുവിൽ
കടലിൻ കയത്തിൽ മുങ്ങിത്താണു

ഭൂതം വിട്ടു മാറുന്നില്ല
ലോകം തച്ചു തകർക്കാൻ നീക്കം
വിളക്കു തുറന്നലാവുദ്ദീനവനുടെ
വെളിച്ചം തിരിച്ചു പിടിക്കാനായി

ഭൂതമലഞ്ഞു നടന്നൂ പിന്നെയും
കുഴികൾ കുഴിച്ചൂ ഇരകൾക്കായി
ഇതളുകളടർത്തി പൂക്കൾ കൊഴിച്ചും
വിഫലമലഞ്ഞു നടന്നൂ വീണ്ടും

സമത്വ സുന്ദര ഭാരത നാട്ടിൽ
സമനില തെറ്റിയോടി നടന്നു

Wednesday, September 8, 2010

കാരണം


ബ്ലോഗെഴുത്തിനെക്കുറിച്ച് എന്നോട് ചോദിച്ചവരോട് ….

ഈ കവിതകളുരുകുമെൻ മനസ്സിന്നു സാന്ത്വനം
അവയിലെ വരികളോ നേരിന്റെ നുറുങ്ങുകൾ

പ്രണയമോ വിരഹമോ വേർതിരിച്ചില്ല ഞാൻ
മനസ്സിന്റെ വേദന കണ്ടെഴുതി

തകരുമാ മനസ്സുകൾക്കായി തരുന്നു ഞാൻ
വാക്കുകളാലെന്റെ സ്നേഹസ്പർശം

കനകം വിളയുന്ന മണൽത്തരികൾക്കിന്നു ഞാൻ
ഉപ്പു നീരിറ്റിച്ചു കുളിരു നൽകി

കൺകോണിലെപ്പൊഴോ നിറഞ്ഞൊരാ തുള്ളി ഞാൻ
ജീവജലമായി പകർന്നു നൽകി

അകലുവാനായിട്ടടുക്കുകയില്ല ഞാൻ
അടുക്കുവാനായിട്ടകലുന്നു വീണ്ടും

അകലെയാണെങ്കിലും ചൊരിയുന്നു ഞാൻ
എന്റെ സ്നേഹ പ്രവാഹത്തിൻ കാവ്യധാര

Wednesday, August 4, 2010

നിദ്രേ…….

പരാജിതനിലെ അച്ചൻ…

നിദ്രേ…, വിടപറയാതിനിയും പോയ് മറയരുതു നീ
ഞാനെൻ കണ്മണിയെ കണ്ടുമുട്ടുവോളം വരെ

കുളിരേകുമോർമ്മകൾ നയനബാഷ്പം തൂകി
വിരഹമാം വേനലിൽ എത്തിനിൽക്കുമ്പോൾ
കൈക്കുമ്പിളിലെടുത്താ പൊന്മണിത്തിങ്കളെ
മാറോടു ചേർത്തോമനിച്ചീടുവാൻ മോഹം
അവളുടെ, നേർത്ത പുഞ്ചിരി തിളക്കങ്ങൾ
നിറയുമാ സവിധത്തിൽ അന്തിയുറങ്ങുവാൻ മോഹം

നീ കണ്ടുവോ സ്വപ്നാടനത്തിലെൻ രാജകുമാരിയെ
തേങ്കണമിറ്റു വീഴുമാ ചെഞ്ചുണ്ടുകളാലവളെൻ
കവിളിൽ മുത്തമിടുമ്പോലെ.., - നിദ്രേ..
കിനാവിലെന്നെ തഴുകിയുണർത്തി കടന്നു പോയതാര്

അമ്മിഞ്ഞ പാൽമണമൂറുമാ താമര തളിർ ചെല്ലം
പൂത്തൊരാ പുലരിയെ പുൽകുവോളം വരെ
നിദ്രേ…, വിടപറയാതിനിയും പോയ് മറയരുതു നീ.
ഞാനെൻ കണ്മണിയെ പുണരുവോളം വരെ

പാതി മയക്കത്തിൽ കൂമ്പിയ മിഴികളാലവളിന്നു
മെന്നിലെ അച്ചനെയുണർത്തിടുന്നേരം
ഏതൊരു ദേവനെ പൂജിച്ചിടും ഞാൻ
അവളുടെ പ്രശോഭിത നാളുകൾക്കായി

നിദ്രേ.., വിടപറയാതിനിയും പോയ് മറയരുതു നീ
ആകുല ചിത്തനാമീയച്ചന്റെ വേദന തുടരുവോളം വരെ

Saturday, June 19, 2010

ഊർമിളയുടെ വിലാപം


നാഥാ.., കാനന കാഴ്ച്ചകൾക്കുമപ്പുറം
അങ്ങനുഗമിക്കുമാ സൌമ്യ മനസ്സിനു വന്ദനം

അങ്ങറിഞ്ഞുവോ ഭരതരാജ്യ വിലാപചരിതം
ജ്യേഷ്ഠനെയങ്ങനുഗമിച്ച നാൾ മുതൽ
രാമരാജ്യത്തിനായ് പൊയ്ക്കോലങ്ങൾ കെട്ടി
തിമിർത്താടുന്നു ഭരതരാജ്യ ജനത
തെരുവുനായ്ക്കളുമോരിയിടുന്നൊപ്പം
വെന്തുരുകിയ മനുഷ്യമാംസത്തിനായ്

മഹാനുഭാവൻ ത്യജിച്ചതല്ലയോ ഭവനം
അയോദ്ധ്യാ അന്തപുരമൊക്കെയും
ശാന്തിയെന്നുനിനച്ച് കല്ലും മുള്ളും കാനനമത്രയും
താണ്ടിയൊതുക്കീ മാനവഹൃത്തും
രഥയാത്രയല്ലിത് പദയാത്ര
രാമരാജ്യത്തിനായല്ല പിതൃസായൂജ്യത്തിന്

നാഥാ.., ജാനകീ സമാഗമത്തിനായ്
കാത്തിരുന്ന ജ്യേഷ്ഠ മനസ്സിന്റെ വ്യഥ
അങ്ങെന്തേ എന്നിലെ പ്രണയ പരവശതയിലറിഞ്ഞീല
രാവണ പുഷ്പക വിമാനത്തിലാ മേഘപാളികളിൽ
സീതാദേവി മറയുമ്പോൾ മുറിവേറ്റൊരാ മനസ്സുകളെന്തേ
അമ്മയുടെ മാർ പിളർന്നു മുലപ്പാലൂറ്റുമ്പോൾ മൂകമാകുന്നു

ഭരതനുമൊരുങ്ങുന്നുവോ രാമ പാദുക പൂജകളത്രയും
വൃഥാവെന്നു കരുതി പ്രജാധിപതിയാകുവാൻ
കൈകെയിയമ്മക്കു പേറെടുക്കുവാൻ വരുന്നു മന്ഥര
കൈവിരൽ പാടിനുപോലും കടം വച്ചവരീ രാജ്യത്തിനു വിലയിടുന്നു
സമുദ്രത്തിനപ്പുറം രാക്ഷസ സൈന്യം
സമനില തെറ്റിയ കാട്ടാളക്കൂട്ടം

കഴിഞ്ഞീലയോ കലിയുഗ കാനനവാസം
അഗ്നിശുദ്ധി വരുത്താനിതാ അമ്മയെ പരിരമിച്ചവർ
കാഞ്ചന സീതയ്ക്കായാണവരുടെ പ്രയാണമത്രയും
രാമബാണ മാറ്റൊലികൾ മുഴങ്ങട്ടെ
നടുങ്ങട്ടെ വിശ്വം, ഓടിയൊളിക്കട്ടെ നരഭോജകർ
കഴിഞ്ഞീലയോ നാഥാ അഞ്ജാത കാനനവാസം